T

നീണ്ട രാവുകൾ

കനൽ സാഗരങ്ങൾ നീന്തി കടന്നു,
ത്രിസദ്ധ്യയിൽ ഞാനാ കടവിൽ കിടന്നു.
മണൽത്തരി മാത്രം, വിശാലം ആ തീരം,
വിശപ്പിൻ്റെ വിളികൾ, വിടാത്ത ദാഹം കൂടെ.
ആർക്ക് വേണ്ടി ഈ സാഹസം ആകെ,
ഒന്നുമില്ലാത്ത ഈ തീരം തൊടാനോ!?
കൂട്ടി കിഴിച്ചും, ഗുണിച്ചും ഹരിച്ചും,
തുകയായി ഞാൻ കണ്ട കനവുകൾ എവിടെ!?
സാഗരം ഗർജ്ജിച്ച വേളയിൽ പോലും,
ലോലമായ് ഞാൻ കേട്ട കിളിനാദം എവിടെ!?
ഒട്ടി തുടങ്ങിയ വയറിൻ്റെ രോദനം,
ഇറ്റ് നീരെങ്കിലും കൺമുന്നിൽ വന്നെങ്കിൽ!?
കുത്തിപിടിക്കുവാൻ കൈ ചേർത്ത കോലിൽ,
ഏന്തി വലിഞ്ഞൊന്ന് നിവർന്ന്, ചുമച്ചു!!
കട്ടയായ് ചാടിയ രക്തവർണം!
കണ്ടു ചിരിക്കാതെ വയ്യ തീരെ!
ആർപ്പ് വിളികൾക്കും, ആരവങ്ങൾക്കും,
ആശതീരാത്ത നോവുകൾക്കും മുമ്പ്,
രാവുകൾ ഏറെ ഉണ്ടായിരുന്നെന്നിൽ,
രാപ്പൂക്കൾ ഏറെ പൂത്തിരുന്നവയിൽ.
ഓർമകൾ കയറുവാൻ ത്രാണി ഇല്ലിന്ന്,
ഊന്നൽ വടി പോലും പൊട്ടുന്ന പോലെ.
നടന്നും ഇഴഞ്ഞും പലവഴി തേടി,
ഇടക്കിടെ ഇപ്പോഴും കേൾക്കാം ആ നാദം!
പ്രതീക്ഷകൾ നൽകിയ സ്നേഹത്തിൻ നാദം,
രാവുകൾ നീളം ഏറ്റിയ നാദം.
21-01-'23
©thezcount